കാഠ്മണ്ഡു: നേപ്പാളിൽ കഴിഞ്ഞ വർഷം നടന്ന ജെൻസി ജനകീയ പ്രക്ഷോഭങ്ങളിലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റിലായതിനു പിന്നാലെ നേപ്പാളിൽ രാഷ്ട്രീയ ഭൂകമ്പം. അറസ്റ്റിനെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തുവന്നു.
ഭക്തപുരിലെ ഗുണ്ടുവിലുള്ള വസതിയിൽനിന്നാണ് നേപ്പാൾ പോലീസ് ഒലിയെ കസ്റ്റഡിയിലെടുത്തത്. ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖകും അറസ്റ്റിലായിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ അധികാരമേറ്റതിനു തൊട്ടുപിന്നാലെയാണു നാടകീയ നീക്കങ്ങൾ.
എല്ലാവരും ഒരുപോലെ
അറസ്റ്റിനുപിന്നാലെ, "വാഗ്ദാനം പാലിക്കപ്പെടുമെന്നും നിയമത്തിനു മുകളിൽ ആരുമില്ലെന്നും' നേപ്പാൾ ആഭ്യന്തരമന്ത്രി സുദൻ ഗുരുംഗ് എക്സിൽ കുറിച്ചു. ഇത് ആർക്കമെതിരെയുള്ള പ്രതികാരമല്ലെന്നും നീതിയുടെ തുടക്കം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയ വിരോധം തീർക്കാനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും നിയമപോരാട്ടം തുടരുമെന്നും ഒലി മാധ്യമങ്ങളോടു പ്രതികരിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബർ എട്ടിനും ഒന്പതിനും നടന്ന അഴിമതി വിരുദ്ധ യുവജന പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവയ്പിൽ 19 യുവാക്കളടക്കം 70-ഓളം പേർ കൊല്ലപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ നിരോധനത്തിൽ തുടങ്ങി രാജ്യവ്യാപകമായ സാമ്പത്തിക പ്രതിസന്ധിക്കെതിരെയുള്ള പോരാട്ടമായി മാറിയ ഈ പ്രക്ഷോഭമാണ് ഒലി സർക്കാരിന്റെ തകർച്ചയ്ക്കു കാരണമായിത്തീർന്നത്. പാർലമെന്റ് മന്ദിരമുൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരുന്നു.
10 വർഷം തടവിനു ശിപാർശ
തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരമേറ്റ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിൽ ചേർന്ന ആദ്യ കാബിനറ്റ് യോഗത്തിലാണു പ്രക്ഷോഭത്തെക്കുറിച്ചുള്ള ഉന്നതതല അന്വേഷണ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചത്. വെടിവയ്പിനു നേരിട്ട് ഉത്തരവിട്ടതായി തെളിവില്ലെങ്കിലും ഉന്നത പദവിയിലിരുന്നിട്ടും കൊലപാതകങ്ങൾ തടയാൻ ഒലിയും സംഘവും ശ്രമിച്ചില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
കുറ്റക്കാർക്കു പത്തു വർഷം വരെ തടവുശിക്ഷയാണ് കമ്മീഷൻ ശിപാർശ ചെയ്തിരിക്കുന്നത്. മുൻ പോലീസ് മേധാവി ചന്ദ്ര കുബേർ ഖപുംഗ് ഉൾപ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണ കമ്മീഷൻ നടപടികൾക്കു ശിപാർശ ചെയ്തിട്ടുണ്ട്.